Tuesday, December 21, 2010

കലണ്ടര്‍















കലണ്ടറില്‍ ഡിസംബറിന്റെ-
യോരത്ത് നീയിരിക്കുന്നു,
പുകച്ചുരുളുകള്‍ക്കുള്ളില്‍,
തണുത്ത്തിറങ്ങുന്ന വൈകുന്നേരങ്ങളില്‍;
വാക്കുകള്‍ വരണ്ടു നില്‍ക്കുന്നു
നിന്റെ കണ്ണില്‍, എന്റെ ചുണ്ടില്‍...

വയല്‍ കടന്നു മുളകുപാടങ്ങള്‍-
ക്കിപ്പുറം വേനലെത്തി;
ഉരുകിയുരുകിയില്ലാതെയായി 
ഉപ്പുകെട്ടു ഞാനും നീയും,
ഉറ കെടാതെ പിന്നെയും...

മഴയുടെ കര്‍ട്ടന്‍ വലിച്ചിട്ടു
കുട ചൂടാതെ നീ പോയ രാത്രിയില്‍
തോരാതെ പെയ്തുതീര്‍-
ന്നൊടുവിലൊരു മൗനം...

വഴി തെറ്റിയെങ്കിലും
നീ വന്നു കയറുന്ന രാത്രി-
യുണ്ടായിരുന്നെങ്കില്‍...
ഈ ചതുരക്കള്ളികളിലൊന്നില്‍...!

Monday, November 22, 2010

എഴുത്ത് നിറുത്തുന്നതിനെ പറ്റി...

എഴുത്ത് നിര്‍ത്തിയ
പെണ്മക്കളെ പറ്റി അമ്മമാര്‍ക്ക് പറയാനുള്ളത്...

"എഴുത്ത് നിര്‍ത്തിയത് നന്നായി!
ഇനിയെങ്കിലും ആയുള്ള സമയം
നാഴികമണികളില്‍ നിന്നകന്നു പോകുന്ന
സമയത്തെപ്പറ്റി  നീ ചിന്തിക്കുമല്ലോ?
തിളച്ചു തൂവുന്ന സാമ്പാറില്‍
ഇനിയും  വറൂത്തിടാത്ത കടുകിനെ പറ്റിയും
മുളക് തേച്ചു പിടിപ്പിച്ചു
മറന്നു വെച്ച കരിമീനിനെ പറ്റിയും
തുറന്നിട്ടടയ്ക്കാതെ പോയതിനാല്‍
പാഴായിപ്പോയ വെള്ളത്തെ പറ്റിയും
നിന്നെ പറ്റിയെങ്കിലും
നീ ചിന്തിക്കുമല്ലോ?"
---------------------------------------------------------------------
"എന്റെ അമ്മേ!
തിളച്ചു തൂവിയിട്ടും
കടുക് വറുത്തിടാന്‍ ആരാനും
മറന്നു പോയതിനാലും
മുളക് തേച്ചു വെച്ചു
കടന്നു  പോയതിനാലുമാണ്!
തുറന്നിട്ടടയ്ക്കാതെ പോയതിനാലാണ്!
എഴുതിയതും ഇപ്പോള്‍
എഴുത്ത് നിര്‍ത്തിയതും..."
-----------------------------------------------------------
എഴുത്ത് നിര്‍ത്തിയ എന്നോട്
എനിക്ക് തന്നെ പറയാനുള്ളത്...

"ഇനിയെങ്കിലും ആയുള്ള സമയം
മരങ്ങളില്‍ നിന്നടര്‍ന്നു വീഴുന്ന
ഇലകളെ പറ്റിയും,
കനം കുറഞ്ഞു പോയത് കൊണ്ടു മാത്രം
ഒച്ചയുണ്ടാക്കാതെ പോയ,
കവിതയില്‍ നിന്ന് പുറത്തായ
കാലഹരണപ്പെട്ട വാക്കുകളെ പറ്റിയും,
അതില്‍ നിന്നടര്‍ന്നു വീണ
എന്നെ പറ്റിയെങ്കിലും
ഞാന്‍ ചിന്തിക്കുമല്ലോ!"
---------------------------------------------------------------------------------

Monday, November 15, 2010

രണ്ട്‌ സമം ഒന്ന്

മഴ മിന്നലില്‍ നിന്നടര്‍ന്നു
വീണതു പോലെയോ,
മിന്നല്‍ മഴയിലൂടുതിര്‍ന്നു
വീണതു പോലെയോ,
എതെന്തെന്നറിയാത്ത-
യൊരു നിമിഷത്തിലാണ്
രണ്ടു വന്‍കരകളിലൂടെ,
സമാന്തരമായൊരു പുഴ
കരകവിഞ്ഞൊഴുകിയത്;
നനഞ്ഞുണങ്ങിത്തുടങ്ങി-
യിടത്ത് വളര്‍ന്നു, പടര്‍ന്ന്
ഒരു പുല്മേടുണ്ടായി.
മേഞ്ഞിട്ടും മേഞ്ഞിട്ടും
തീരാതെ,
കയറ്റവും ഇറക്കവുമായി
ദൂരേയ്ക്ക്, ദൂരേയ്ക്ക്...
ഇടയില്‍ രണ്ടൊറ്റമരങ്ങള്‍,
ഇലകള്‍ വിരിച്ചു,
വേരു പടര്‍ത്തി,
എത്തിപ്പിടിക്കാനാവും,
വല്ലാതെ വിയര്‍ക്കുന്നു...
മഴയൊഴിഞ്ഞിട്ടും
ഓര്‍മയില്‍
പെയ്തു കൊണ്ടേയിരിക്കുന്നു...

Monday, October 11, 2010

"എന്റെ വലിഞ്ഞു മുറുകലില്‍
നീ നഖം കൊണ്ടു പോറി-
വീഴ്ത്തിയതൊക്കെയും ശ്രുതിയായി;
ചുമരില്‍ ചാരി വെച്ചു നീ പോയി...!
ഇടയ്ക്കോരോ കാറ്റിലും
ഇടയ്ക്കൊക്കെ വെയിലിലും
ഓര്‍മ്മകള്‍, ഈയാമ്പാറ്റകള്‍
പറന്നിരുന്നു മീട്ടുന്നുണ്ടപശ്രുതികള്‍..."

Sunday, September 19, 2010

ഒതപ്പ്*

എന്നെപ്പറ്റി ഞാനറിയുന്നതോന്നുമല്ല
ഞാനെന്നു, മാര്‍ഗലീത്താ,
നിന്റെ മൂന്നാമത്തെ ഒതുക്കുകല്ലില്‍
ചവിട്ടി നിന്ന് ഞാനറിയുന്നു.
കാലവര്‍ഷത്തില്‍ കുത്തോലിച്ചു വന്ന
മണല്‍ വിതറിയെന്റെ പൂര്‍വികര്‍ എനിക്കൊ-
രുക്കിയ വഴിയിലൂടെ,
ഒരമ്മമാവിന്റെ തണലിലൂടെ
ഞാനും വീട്ടിലേക്കു വരുന്നു,
എന്നെ തിരിച്ചറിയുന്നു...
മാര്‍ഗലീത്താ! ''വായിച്ചു മടക്കിയ
ഒരു പുസ്തകം പോലെ"** നിന്നെ
ഞാനും അറിയുന്നു...
നിന്നെ പറ്റിയുള്ള ഓരോ വായനയും
എനിക്കൊരു പീഡാനുഭവമാകുന്നു...
ഉള്ളില്‍ കാലം കുലം കുത്തിയൊഴുകി-
യെന്നെയൊഴുക്കിക്കളയുന്നു,
ഞാന്‍ പരിശുദ്ധയാവുന്നു,
കാലദേശങ്ങളില്ലാത്ത  പ്രാര്‍ത്ഥനയാവുന്നു!

*ഒതപ്പ്: സാറാ ജോസഫ്‌ (നോവല്‍)
**നന്ദി: റോയ് ഫ്രാന്‍സിസ് കരീക്കന്‍.

Tuesday, September 14, 2010

വ്യാകുലം


എന്റെ മൗനമേ, 
എന്റെ മൗനമേ,
എന്നെ ഉപേക്ഷിച്ചതെന്ത്?
അര്‍ഥമില്ലാത്ത വാക്കായി വന്നെന്‍
ചിതല്‍പുറ്റുടച്ചതെന്തിന്നു?

Monday, August 30, 2010

കണ്ണാടി


ചില്ലുടയുംപോഴോക്കെയും
എന്നെ പിന്നെയും
പലതാക്കുന്ന അത്ഭുതമേ,
നിനക്കും അവനും
തമ്മിലെന്ത്?

Monday, July 26, 2010

വെറുതെയിരിപ്പിന്റെ വേവലാതികള്‍...

വെറുതെ വന്നു പോകുന്നവരോടെല്ലാം വെറുപ്പ്‌;
എന്തിനു പിന്നേം പിന്നേം ന്നു ചോദ്യം...
വരാത്തവരോടോ, വന്നൂടെയെന്നും...!

 മഴ ഇലകളില്‍ തടഞ്ഞു വീഴുന്ന ശബ്ദം
ഉറക്കം കളയുന്നു...
പാതിരാത്രിയും കഴിഞ്ഞു വന്നതാണ്‌,

പുലരും മുന്നേ വിളിച്ചുണര്‍ത്തിയെന്നു പരിഭവം...


കഴുകാത്ത തുണികള്‍ കൂട്ടിയിട്ട കസേരകളില്‍
വെറുതെയിരുന്നു  നേരം കൊല്ലാനുള്ള സ്ഥലം
അപഹരിക്കപ്പെട്ടു കിടക്കുന്നു...
വായിച്ചിട്ടും വായിച്ചിട്ടും തീരാതെ ഒരു പുസ്തകം
മേശപ്പുറത്തു  തുറന്നു കിടക്കുന്നു...
എഴുതിയിട്ടുമെഴുതിയിട്ടും തീരാതെ , 
എന്തൊക്കെയോ ഉള്ളില്‍ വിങ്ങുന്നു...


മതി! നിര്‍ത്തുന്നു...
വെറുതെയിരിപ്പിന്റെ വേവലാതികളില്‍ 
വായനക്കാരനെ/വായനക്കാരിയെ
മുഷിപ്പിക്കുന്നതെന്തിന്...?
പണിയുള്ളവര്‍ പണിയെടുക്കട്ടെ...
ഭാഗ്യമെന്നല്ലാതെന്തു പറയാന്‍, 
ബോധം മറഞ്ഞിട്ടില്ല...!!!

മിതോഷ്ണം...

 അത്രമേല്‍ ആസക്തമാണ്-
ഉള്ളില്‍ തിളയ്ക്കുന്നത്...
പ്രലോഭനങ്ങള്‍ക്കുമേല്‍
പ്രാര്‍ത്ഥന വീഴുമ്പോഴോക്കെയും,
തണുത്ത് ഉറയുന്നുണ്ട്...
ഏതു വേനല്‍ച്ചൂടില്‍
ഉരുകിയോലിക്കുവാന്‍?

Friday, July 2, 2010

മുത്തശ്ശി

ഒരുപാടോര്‍മ്മകള്‍ ഉപ്പിലിട്ടത്‌,
പുറം ചുളുങ്ങിയും
അകം തിളങ്ങിയും...

Thursday, May 27, 2010

...

കൊഴിഞ്ഞു വീഴുന്ന ഓരോ ഇലയ്ക്കും
പറയാനുണ്ടാകും ഓരോ കഥ.
വിത്തില്‍ നിന്നു പടര്‍ന്ന്
ആകാശത്തോളം വളര്‍ന്ന്
അകലങ്ങളോളം വേര് പടര്‍ത്തിയ
ഒരു മരത്തില്‍ നിന്നും അടര്‍ന്നു വീണവ!

ഇറ്റു വീഴുന്ന ഓരോ തുള്ളിയും
ഒരൊറ്റ സമുദ്ദ്രത്തില്‍ നിന്നു
മേഘരൂപികളായവയാണ്;
യക്ഷന്റെ പ്രണയ സന്ദേശം
വഹിച്ചതോരുമിച്ചാണ്.

ഞാനറിഞ്ഞതും 
നിറഞ്ഞതും
തളര്‍ന്നതും
ഒരൊറ്റ നിമിഷത്തിലാണ്!
തെന്നി നീങ്ങുന്ന
ഒരു നിമിഷത്തിന്റെ കഥ!

എനിക്ക് കഥ നല്‍കിയ 

അനന്തതയില്‍
സ്നേഹമുള്ള രണ്ടു കണ്ണുകള്‍;
ദൈവത്തിന്റെത്...




Sunday, March 14, 2010

...

എന്റെ അതിര്‍ത്തിക്ക-
പ്പുറവും ഇപ്പുറവുമുണ്ട് ,
രണ്ടു വീതം കണ്ണുകള്‍;
എന്റെയും നിന്റെയും...
എന്നിട്ടും നുഴഞ്ഞു കയറു-
ന്നുണ്ടിടയ്ക്കൊക്കെ
ചില തീവ്രവാദങ്ങള്‍...

Saturday, February 27, 2010

പ്രണയ(പ്രളയ)ശേഷം...

നേര്‍ത്തു നേര്‍ത്ത്‌ ഇല്ലാതാകുന്ന
സ്വപ്നങ്ങള്‍ക്കുമപ്പുറം
തണുത്ത വിരലുകളുടെ
നിലച്ച സ്പന്ദനങ്ങള്‍ക്കുമപ്പുറം
അലിഞ്ഞലിഞ്ഞോടുവില്‍
ഉറഞ്ഞ ഹൃദയത്തിനുമപ്പുറം
വരാതിരിക്കുന്നുണ്ട് നീ-
യെന്നെ പുണരാതിരിക്കുന്നുണ്ട്...

തണുത്ത കാറ്റു വീശുന്ന,
കെടാത്ത രാവിളക്കുകളില്‍
ഉറങ്ങാതിരിക്കുന്ന
ഈ നഗരത്തിനുമിപ്പുറം
വരാതിരിക്കുന്നുണ്ട് നീ-
യെന്നെ പുണരാതിരിക്കുന്നുണ്ട്...

നനഞ്ഞ് ഒലിക്കുന്നുണ്ട്
കവിതകള്‍ മാത്രം...
പടര്‍ന്ന ചിന്തകള്‍ ചീന്തി
മുറിഞ്ഞോഴുകുന്ന-
യെന്റെ നോവിലുണ്ട്
പ്രതീക്ഷവറ്റാ നദീമുഖങ്ങള്‍...

Friday, February 19, 2010

സ്വസ്ഥം...

കാച്ചിയും കുറുക്കിയും
കരിഞ്ഞടിയില്‍പിടിച്ച
എന്റെ വാക്കുകളേ...
വേവ് നോക്കാനറിയാ-
ഞ്ഞുണങ്ങിപ്പിടിച്ച-
എന്റെ ചിന്തകളേ...
വക്കു പൊട്ടിയ മന്കലങ്ങളില്‍
വെള്ളം കോരി,
വിരലു കീറി,
വീട്ടിലെത്തുമ്പോഴേക്കും,
തളര്‍ന്നുറങ്ങിപ്പോയ
എന്റെ സ്വപ്നങ്ങളെ...

ഓര്‍മ്മകള്‍ ചോര്‍ന്നോലി-
ക്കുന്നോരീ പഴയ വീട്ടിലെ
വിണ്ട ചുവരുകളില്‍,

വെയില്‍ മുറിച്ചകത്തിടുന്ന
ജനല്‍ കമ്പികളില്‍,
മുറുകെപ്പിടിച്ചെന്റെ
ജീവിതം;
വിദൂരതയില്‍...