പച്ച പാവാടകളും ചുവന്ന റിബണുകളും
കുപ്പിവളപ്പൊട്ടുകളും
സ്വപ്നത്തിൽ വന്നെറിഞ്ഞിട്ടു
പോകാനായി മാത്ര-
മൊരു യാത്രയിലേയ്ക്ക്
കയറി വരുന്ന
പഴയ കൂട്ടുകാരിയെപ്പോലെ...
ഇനിയൊരിക്കൽ വേണ്ടിവരാത്തത്,
അടുക്കിയൊതുക്കുമ്പോ-
ളെറിഞ്ഞു കളഞ്ഞാലു-
മില്ലെങ്കിലുമിനിയൊന്നു-
മില്ലാത്തത്;
കാണുമ്പോൾ,
കണ്ണ് തുറക്കുമ്പോൾ മാത്രം
ചിലതൊക്കെ ഓർമിപ്പിക്കുന്നത്...
ഓർമ്മകൾക്കും മറവികൾക്കു-
മിടയ്ക്കോർക്കാതെയും മറക്കാതെയും
ചിലയലമാരകളുടെ-
യങ്ങേ മൂലയ്ക്കൊതുക്കി
വച്ചിരിക്കുന്ന ചിലതുണ്ട്.
ഭൂതകാലത്തെയടക്കം ചെയ്ത
വാക്കുകൾ,
തണുത്ത കാറ്റിൽ
ജനൽവിരികൾ നീക്കി വന്ന്,
വിരലുകൾ തൊടുന്നു.
എഴുത്തിലും പിടി തരാതെ
കുതറി,
ഓർമ്മകൾ
കാടു കയറുന്നു.
നിന്റെ ഭ്രാന്തോളമില്ലൊരു
കടലുമെന്നാർത്തൊരു
തിര വന്നു
കാലു മൂടുന്നു.
നിന്റെ പകൽ ചാരാൻ
നിന്നോളമോടിയെത്താ-
നൊരു വഴിയുമില്ലാതൊ-
ടുവിലൊരു
രാത്രി കരയുന്നു.